Sunday, September 26, 2010

പതിനൊന്നാം മണിക്കൂറിന്റെ രാഷ്ട്രീയം



കളിക്കാരുടെ ക്ലോസറ്റില്‍ പണിക്കാര് തൂറി, പഞ്ചനക്ഷത്ര കിടക്കയില്‍ പട്ടി കേറി, കാണികള്‍ക്കുള്ള നടപ്പാലം തകര്‍ന്നുവീണു, ഡെങ്കിപ്പനി പരത്താന്‍ കൊതുകുപട, ദശകോടികളുടെ അമുക്കും അഴിമതി പരമ്പരയും, ഭീകരപ്രവര്‍ത്തനഭീഷണി, സര്‍വോപരി മുഹൂര്‍ത്തമെത്തിയിട്ടും തീരാത്ത പണി.
ദേശീയ നാണക്കേടെന്നും പറഞ്ഞ് കുറേ ദിവസമായി സായ്പുമാരും ഇന്ത്യന്‍ സായ്പുമാരും ചേര്‍ന്ന് നടത്തിവരുന്ന വിഴുപ്പലക്കലിലെ പ്രധാന അജണ്ടകളാണിവ. പ്രശ്‌നം കോമണ്‍വെല്‍ത്ത് ഗെയിംസ് - 2010. കശ്മീരും വെള്ളപ്പൊക്കവും വിലക്കയറ്റവും പട്ടിണിയുമൊക്കെ ഒറ്റയടിക്ക് മുക്കി, ഒരൊറ്റ ഉത്കണ്ഠയിലേക്ക് ഇന്ത്യക്കാരെ ഒതുക്കിയിരിക്കുന്നു- 'ഗെയിംസ് നടക്കുമോ?' നടന്നാലും ഇല്ലെങ്കിലും നഷ്ടം മാത്രം നീക്കിയിരുപ്പാവുന്ന, ബഹുഭൂരിപക്ഷം ജനങ്ങളെയും ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കുന്ന തുടര്‍ക്കഥക്ക് അടിവരയിടാന്‍ പ്രധാനമന്ത്രിയും. ഗെയിംസ് നടത്താന്‍ ഒരു അന്താരാഷ്ട്ര ഫെഡറേഷനുണ്ട്. അതിന്റെ ഇന്ത്യന്‍ഘടകമുണ്ട്. പോരാത്തതിന് കഴിഞ്ഞ നാലു കൊല്ലമായി ദില്ലി ഭരണകൂടത്തിന്റെ സര്‍വസന്നാഹങ്ങളുമുണ്ട്. പണക്കിഴിയും പവറും യഥേഷ്ടമുണ്ട്. എന്നിട്ടും പതിനൊന്നാം മണിക്കൂറില്‍ സാക്ഷാല്‍പ്രധാനമന്ത്രി നേരിട്ടെടുത്തിരിക്കുന്നു, ചുക്കാന്‍. എന്തുകൊണ്ട്?
ബ്രിട്ടീഷ്‌രാജ്ഞിയുടെ പഴയ കോളനി രാജ്യങ്ങളെല്ലാം ചേര്‍ന്ന് നാലാണ്ട് കൂടുമ്പോള്‍ ഘോഷിക്കുന്ന കോമണ്‍വെല്‍ത്ത് പൂരം അഭിശപ്തമായ ഒരു അടിമത്തത്തിന്റെ നാണംകെട്ട വീണ്ടെടുപ്പല്ലേ എന്നു ചോദിച്ചാല്‍ നിങ്ങള്‍ പിന്തിരിപ്പനാകും. 55 ശതമാനം ജനങ്ങള്‍ ദരിദ്രവാസികളായിരിക്കുന്ന ഒരു ജനായത്തരാഷ്ട്രം സൂപ്പര്‍പവര്‍ പൊങ്ങച്ചത്തിനു വേണ്ടി 30,000 കോടി രൂപ തുലക്കുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ വികസനവിരുദ്ധനാകും. ഗെയിംസ് ആന്‍തം എന്ന പളുങ്കു ലേബലൊട്ടിച്ച് എ.ആര്‍. റഹ്മാനിറക്കിയ ഉഡായ്പിന് 'വാഹ്, വാഹ്' വിളിക്കാത്തപക്ഷം നിങ്ങള്‍ ദേശവിരുദ്ധനാകും. ആ പരുവത്തിലാണ് ഈ കാലത്തിന്റെ രാഷ്ട്രീയശരി.
ഏഴു കൊല്ലം മുമ്പ് പിടിച്ചുവാങ്ങുകയായിരുന്നു ഗെയിംസിന്റെ ആതിഥേയത്വം. കാരണം, 'ഇന്ത്യ തിളങ്ങുന്നു.' തിളങ്ങിപ്പോയാല്‍ പിന്നെ സൂപ്പര്‍പവറിന് ചേര്‍ന്ന ധാടിമോടികള്‍ അനിവാര്യം. 1,730 കോടി രൂപയാണ് അന്ന് നാട്ടുകാരുടെ ഖജാനയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഈ പത്രാസിനായി നീക്കിവെച്ചത്. ആതിഥേയത്വം കിട്ടാന്‍വേണ്ടി ഹിന്ദി സിനിമക്കാരെ വെച്ചുള്ള 11 മിനിറ്റ് ഡപ്പാന്‍കൂത്തിന് 27 കോടി വേറെ. ആതിഥേയത്വം ഒത്തുകിട്ടിയപ്പോഴേക്ക് ചെലവുകിഴി 2,700 കോടിയിലെത്തി. അതുകണ്ട് അന്നത്തെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അറിയാതെ പറഞ്ഞുപോയി, ഈ തുകക്ക് ഇന്ത്യന്‍ ഗ്രാമങ്ങളിലെല്ലാം കായികകല പരത്താമല്ലോ എന്ന്. രായ്ക്കുരാമാനം ടിയാന് മന്ത്രിക്കസേര പോയത് മിച്ചം- പണി തകൃതിയായി തുടങ്ങി. ഭരണം മാറി ഗാന്ധിയന്മാര്‍ വന്നപ്പോള്‍ ചെലവുകിഴി 20,000 കോടിയാക്കി. ഒടുവിലിപ്പോള്‍ ഗെയിംസ് കാലമായതോടെ സംഗതി 30,000 കോടിയായി. തുക കണ്ടുപേടിക്കുന്നവര്‍ക്കായി ഭരണസംഘം ഒരു നേട്ടപ്പട്ടിക നിരത്തുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ് വകയില്‍ 960 കോടി, ടെലിവിഷന്‍ പകര്‍പ്പവകാശം വഴി 270 കോടി, കാണികള്‍ക്കുള്ള ടിക്കറ്റ് വില്‍പന വഴി 100 കോടി, ലൈസന്‍സ് വഴിക്ക് 50 കോടി എന്നിങ്ങനെ വന്‍ വരുമാനമുണ്ടാകും. ഇതെല്ലാംകൂടി കൂട്ടിയാലും മൊത്തം ചെലവിനത്തിന്റെ അഞ്ച് ശതമാനം കഷ്ടി. ബാക്കി 95 ശതമാനം നാട്ടുകാരുടെ തലയില്‍ ഞൊട്ടും. ഞൊട്ടിയാലെന്താ- നഗരവികസനവും സ്‌പോര്‍ട്‌സ് വികസനവും ദേശാഭിമാനവും ഉഷാറായിക്കിട്ടില്ലേ എന്നാണ് ചോദ്യം. ആ അവകാശവാദമാണിനി പരിശോധിക്കേണ്ടത്.
ഹൈദരാബാദ് തൊട്ട് കൊല്‍ക്കത്ത വരെ പല നഗരങ്ങളും ഈ ഗെയിംസ് ചോദിച്ചതാണ്, കൊടുത്തില്ല. കാരണം, തലസ്ഥാനനഗരത്തിനാണ് വികസിക്കാനുള്ള ആദ്യാവകാശം. 1982ല്‍ ഏഷ്യാഡ് കളിച്ച് വികസിച്ച വകയിലുള്ള കായികക്കൂരകള്‍ ചിതലരിച്ചും നായ നക്കിയും കിടപ്പുണ്ട്. എന്നിട്ടും? അവിടാണ് ക്യാച്ച്. ദില്ലികളുടെ പിന്നാക്കപ്രദേശങ്ങളൊന്നുമല്ല പുതിയ വികസനത്തിനായി തിരഞ്ഞെടുത്തത്; മുന്തിയ സമ്പന്നമേഖല തന്നെ. സാധാരണഗതിയില്‍ അവിടെ ഇടിച്ചുകളയാനാകാത്ത പഴയ സമ്പന്ന ഫ്‌ളാറ്റുകളും ചുറ്റുവട്ടത്തെ ചേരികളും ഗെയിംസിന്റെ പേരില്‍ സൂത്രത്തില്‍ കുടിയൊഴിക്കാനായി. നൂറുകണക്കിന് കുടിലുകള്‍ നിസ്സാരമായി ഒഴിപ്പിച്ചു. മന്ത്രി, എം.പി, എന്‍.ആര്‍.ഐ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ചതാണ് കേമം. ഫ്‌ളാറ്റൊന്നിന് രണ്ടര കോടി വെച്ച് ഈ സമ്പന്നര്‍ക്ക് കൊടുത്ത വകയില്‍ 670 കോടി പൊടിച്ചു. റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും ദില്ലി ഭരണകൂട സേവകര്‍ക്കും ചാകരയായി. നഗരവാസികളെ കഴിഞ്ഞ അഞ്ച് കൊല്ലമായി പിഴിയുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല. വണ്ടിക്കൂലികള്‍ 60 ശതമാനം വരെ കൂട്ടി. കറന്റ് ചാര്‍ജ്, വെള്ളക്കരം, വസ്തുക്കരം, ഉല്‍പന്ന വിലകള്‍ പിന്നാലെ. ചുരുക്കത്തില്‍, അടിയന്തരാവസ്ഥയുടെ മറയില്‍ സഞ്ജയ്ഗാന്ധി നഗരസൗന്ദര്യവത്കരണത്തിന് നടത്തിയ ബുള്‍ഡോസിങ് ദേശാഭിമാനത്തിന്റെ മറയില്‍ ഒരു എതിര്‍പ്പിനും പഴുതില്ലാത്തവിധം ഭംഗ്യന്തരേണ നിര്‍വഹിച്ചു. കുടിലൊഴിപ്പിക്കാന്‍ ദില്ലി പൊലീസിനെ പച്ചക്കിറക്കി. ഒഴിഞ്ഞുപോയ ചേരിക്കാര്‍ക്ക്, ഫ്‌ളാറ്റ്‌വാഗ്ദാനമുണ്ട്. അതിലുള്ള തട്ടിപ്പ് നോക്കുക. മൊത്തം ചേരിക്കാര്‍ അഞ്ചു ലക്ഷം. കൊടുക്കുന്ന ഫ്‌ളാറ്റ് 40,000. ഈ ദരിദ്രഫ്‌ളാറ്റിന്റെ വില 3.3 ലക്ഷം. അതില്‍ 90,000 രൂപ ചേരിക്കാരന്‍ കെട്ടണം. ദിവസം 20 രൂപ വരുമാനക്കാരന്‍ ഇത് കെട്ടിയെന്നുതന്നെ സങ്കല്‍പിക്കുക. സ്വന്തം കുടിലിലിരുന്നുള്ള പണിയും കച്ചോടവും ശീലിച്ച അവന് ഈ ഫ്‌ളാറ്റിലിരുന്ന് അതു പറ്റില്ല- കാരണം, ഫ്‌ളാറ്റ് നില്‍ക്കുന്നത് സമ്പന്നമേഖലയിലാണ്, അവിടെ ദരിദ്രവാസിപ്പണികളൊന്നും പാടില്ല! ദില്ലിക്ക് ഭംഗി കൂട്ടാന്‍ മൂന്ന് ലക്ഷം മനുഷ്യരെയാണ് യമുനാ തീരത്തുനിന്ന് ഒഴിപ്പിച്ചെടുക്കുന്നത്. ഒഴിപ്പിക്കാനാവാത്ത ചേരികള്‍ മതിലു കെട്ടി മറച്ചിരിക്കുന്നു. ഗെയിംസിന് വരുന്ന സായ്പുമാര്‍ ഈ അശ്രീകരണങ്ങളെ കാണാന്‍ പാടില്ലല്ലോ- സൂപ്പര്‍പവറിന് ഗ്ലാനി തട്ടും.
അടുത്തത്, ഈ വികസനയജ്ഞത്തിലെ പണിയിനമാണ്. ഒന്നര ലക്ഷം തൊഴിലാളികള്‍. മിനിമം കൂലിപോലുമില്ലെന്നു തന്നെയല്ല, അവധിയോ രാപ്പകല്‍ ഭേദമോ പണിക്കില്ല. തോന്നുമ്പോള്‍ മാത്രം കൂലി കൊടുക്കും. ദില്ലി വര്‍ക്കേഴ്‌സ് ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ മേല്‍നോട്ടം വഹിക്കുന്നു എന്നാണ് വെപ്പ്. വെറും 18,000 തൊഴിലാളികളെ മാത്രമാണ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവര്‍ക്കുപോലും ഐഡന്റിറ്റി കാര്‍ഡോ താമസസൗകര്യമോ കൊടുത്തിട്ടില്ല. ഇങ്ങനെ 24 മണിക്കൂര്‍, മുള്‍മുനയില്‍നിന്ന് അടിമപ്പണി ചെയ്യുന്നവരിലാരോ ഗത്യന്തരമില്ലാതെ വരേണ്യര്‍ക്കുവേണ്ടി സ്ഥാപിച്ച പുത്തന്‍ ക്ലോസറ്റിലൊന്ന് അപ്പിയിട്ടതാണ് ഇപ്പോഴത്തെ അന്തര്‍ദേശീയ പ്രതിസന്ധി! ഈ 'ഹൈജീന്‍' പ്രശ്‌നമുന്നയിച്ചവരോ, അതില്‍ ദേശീയ നാണക്കേട് കണ്ട മാധ്യമ വിശാരദരോ കമാന്ന് മിണ്ടുന്നില്ല, ഗെയിംസിന്റെ പണിക്കിടയില്‍ പലപ്പോഴായി അപകടമരണം വരിച്ച 50 തൊഴിലാളികളുടെ കാര്യം. മനുഷ്യന്റെ സ്വഭാവ രൂപവത്കരണത്തില്‍ സ്‌പോര്‍ട്‌സിനുള്ള മഹത്തായ പങ്കില്‍ ഉപന്യസിച്ച് നടക്കുന്നവര്‍ക്കും ഇതൊരു വിഷയമേയല്ല. ദേശാഭിമാനം വിജൃംഭിപ്പിക്കാന്‍ ദരിദ്രവാസികളുടെ രക്തസാക്ഷിത്തവും അനിവാര്യ ഘടകമായിരിക്കും.
അതെന്തായാലും ഈ ഗെയിംസ് പൂരവും അതിന്റെ അലമ്പുകളും നമുക്കു നേരെ ഒരു കണ്ണാടി പിടിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഇവയെല്ലാം ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സിസോഫ്രീനിയയുടെ ഉല്‍പന്നങ്ങളല്ലേ? ഇന്ത്യ സൂപ്പര്‍പവറാണെന്നും പറഞ്ഞ് ഞെളിയാനും വിശ്വസിപ്പിക്കാനും അവര്‍ക്ക് വരേണ്യരാഷ്ട്രങ്ങളെ അനുകരിക്കണം. ദരിദ്രരായ 55 ശതമാനം ജനതതിയെ മറച്ചുവെച്ച് പത്രാസ് കാട്ടണം. അതിന്, അതേ ജനാവലിയെത്തന്നെ കഴുതകളാക്കി പണിയെടുപ്പിക്കുന്നു. മധ്യവര്‍ഗത്തിന്റെ ഈ ദ്വന്ദ്വവ്യക്തിത്വമാണ് ഗെയിംസിന്റെ സംഘാടക സമിതി ഭാരവാഹി ലളിത് ഭാനോട്ടിന്റെ ശുചിത്വ സങ്കല്‍പ വ്യാഖ്യാനത്തിലൂടെ (പലര്‍ക്കും പല ശുചിത്വ മാനദണ്ഡമാണുള്ളതെന്ന വ്യാഖ്യാനം) മലംചീറ്റിയത്. അതിന്റെ ലക്ഷണമൊത്ത രാഷ്ട്രീയ പരിഭാഷയാണ് ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ ഗാന്ധിയന്‍ നാവു തൂകിയത്. 'നടപ്പാലം തകര്‍ന്നത് നിസ്സാര കാര്യം. അത് കായിക താരങ്ങള്‍ക്കും ഭാരവാഹികള്‍ക്കും വേണ്ടിയുള്ളതായിരുന്നില്ല, പൊതുജനത്തിനുള്ളതായിരുന്നു.' ഭരണവര്‍ഗം എത്ര കൃത്യമായും സുന്ദരമായും നമ്മുടെ മധ്യവര്‍ഗത്തിന്റെ സിസോഫ്രീനിയ ഒപ്പിയെടുത്തിരിക്കുന്നെന്നു കാണുക. കൊട്ടിഘോഷിക്കുന്ന ആം ആദ്മി അവര്‍ക്ക് വോട്ടിന് വേണം, പത്രാസിന് അശ്രീകരം. അതുകൊണ്ട്, ഒന്നുകില്‍ കുടിയൊഴിപ്പിച്ചും പൊളിച്ചടുക്കിയും മാറ്റും. അല്ലെങ്കില്‍ മതിലുകെട്ടി ഒളിപ്പിച്ചുവെക്കും. കാണപ്പെടുന്നെങ്കിലേ അവരുള്ളൂ, കണ്ണില്‍ പെടാതിരുന്നാല്‍ ഇല്ല.
ഇപ്രകാരം ദേശീയ ഹുങ്കും പൊങ്ങച്ചവും പത്തിനിവര്‍ത്തുകയും അതിന്റെ തണലില്‍ അഴിമതി ഹിമാലയം കയറുകയും ചെയ്യുമ്പോഴും മാന്യശ്രീ വിശ്വാമിത്രന്‍ ചമയുന്ന പ്രധാനമന്ത്രി പിന്നെന്തിന് പതിനൊന്നാം മണിക്കൂറില്‍ നേരിട്ടിറങ്ങി? അവിടെയാണ് ഈ പൂരക്കഥ നമ്മുടെയൊരു ദേശീയപ്രകൃതത്തെ പരിചയപ്പെടുത്തിത്തരുക. പണ്ടുള്ളവര്‍ ചോദിക്കും, അപ്പിയിടാന്‍ നേരത്താണോ ആസനമന്വേഷിക്കുന്നേ? ചോദ്യം അവസാന നിമിഷം മാത്രം പണിതീര്‍ക്കാന്‍ പെടാപ്പാടു പെടുന്നവരോടാണ്. ഇതൊരു ഇന്ത്യന്‍ പ്രകൃതമാണ്. വ്യക്തിപരമായി ചില വ്യത്യാസങ്ങളൊക്കെയുണ്ടാവാമെങ്കിലും പൊതുകാര്യങ്ങളില്‍ ഇതാണ് ഇന്ത്യന്‍ പ്രവണത. അതിലൊരു രാഷ്ട്രീയമുണ്ട്.
കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് അത് നടപ്പാക്കാന്‍ വേണ്ട ആസൂത്രണം കഴിച്ച്, നടപടിക്രമങ്ങള്‍ കമ്പോടുകമ്പ് സൂക്ഷ്മതയോടെ, സമയനിഷ്ഠയോടെ പാലിക്കുന്ന സംസ്‌കാരങ്ങളുണ്ട്. ജപ്പാന്‍ മികച്ച ഉദാഹരണം. ചെറുതുകള്‍ കല്‍പിച്ച്, അച്ചടക്കത്തോടെ നിര്‍വഹിക്കുക. അതവരുടെ ഏകമുഖ സംസ്‌കാരത്തിന്റെ ചരിത്രപരമായ ഒസ്യത്താണ്. ചൈനയില്‍ ഒന്നും ചെറുതല്ല, വലിപ്പത്തിലാണ് അവരുടെ കമ്പം. അച്ചടക്കം പക്ഷേ, ജാപ്പനീസ് മുറയില്‍ വന്നതല്ല. കൈയൂക്കും ആയുധബലവുംകൊണ്ട് പോരടിച്ച് കീഴ്‌പ്പെടുത്തിയ ഗോത്രയുദ്ധ പാരമ്പര്യമാണ് അവരുടേത്. ഒടുവില്‍ കമ്യൂണിസവും ആ താവഴിയെ പുല്‍കി. ഇന്നിപ്പോള്‍ വ്യക്തമായ പട്ടാളമുനയില്‍ ആളെ അടിമയാക്കിനിര്‍ത്തി കാര്യം സാധിക്കുന്നു. വരുന്ന നവംബര്‍ ഒന്നിന് തുടങ്ങുന്ന ഏഷ്യാഡിന്റെ കായികഗ്രാമം അവര്‍ സെപ്റ്റംബറില്‍തന്നെ സംഘാടകസമിതിക്ക് കൈമാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യ ബഹുസാംസ്‌കാരികതയുടെ കൂടാരമാണ്. അമ്മയെ തല്ലിയാലും പലപക്ഷം. ഇവിടെ പ്രവചനങ്ങളും ആസൂത്രണവും പദ്ധതി നടത്തിപ്പും അനുസരണയും ശ്രദ്ധയുമൊക്കെ ആപേക്ഷികം മാത്രം. ഇന്ത്യന്‍ വ്യവസ്ഥിതിയും അതുണ്ടാക്കിവെച്ചിരിക്കുന്ന സിസ്റ്റങ്ങളും മനുഷ്യവിഭവത്തെ ഗൗരവത്തിലെടുക്കുന്നില്ല. മറിച്ച്, വ്യക്തിഗതമായ വൈഭവങ്ങള്‍ക്കാണ് മുന്‍തൂക്കം. ശരിയാണ്, ഇന്ത്യക്കാരും കല്‍പിക്കാറുണ്ട് പദ്ധതിയും ആസൂത്രണവുമൊക്കെ. പക്ഷേ, പതിനൊന്നാംമണിക്കേ പണി തുടങ്ങൂ. അതുവരെയുള്ളത്് ഈ അവസാന ധിറുതിപ്പണിക്കുള്ള അരങ്ങൊരുക്കലാണ്. ചങ്ങാതികള്‍, സൂത്രക്കാര്‍, പക്കമേളക്കാര്‍, ഇടനിലക്കാര്‍, ഒപ്പിക്കല്‍ വിരുതര്‍ തൊട്ട് അവസരം മുതലാക്കികളായ തനി കൊള്ളയടിക്കാര്‍ വരെയുള്ളവരുടെ ശൃംഖലയൊരുക്കം. അവസാന മണിക്കൂറിലേ ഈ ശൃംഖല പ്രതിസന്ധി പരിഹാരത്തിന്റെ ചാലില്‍ വരൂ. അതോടെ പിന്നെ, വര്‍ഷങ്ങളോളം നിശ്ചലമായിരുന്നതൊക്കെ പൊടുന്നനെ ചലിതമാക്കപ്പെടുന്നു. ഇതൊരു പരമ്പരാഗത ശീലവും വിശ്വാസവുമാണ്. ഫലം: ഒന്നുകില്‍, പൊടുന്നനെയുള്ള സാഫല്യം, അല്ലെങ്കില്‍ പൊടുന്നനെയുള്ള പരാജയം. സ്ഥിതപ്രജ്ഞ എന്നൊന്നില്ലാത്തതുപോലെ സാഫല്യത്തിന്റെ നൈരന്തര്യവും ഇന്ത്യക്കാര്‍ക്കില്ല. നമ്മുടെ വിഭാഗീയ സാമൂഹികഘടനകളിലാണ് അതിന്റെ കാരണമിരിക്കുന്നത്. ഒരുറച്ച, നൈരന്തര്യമുള്ള സ്ഥാപനമുണ്ടാവുക സംഘപ്രവൃത്തിയില്‍നിന്നാണ്- ടീം വര്‍ക്ക്. ടീമുകള്‍ യഥോചിതം പ്രവര്‍ത്തിക്കണമെങ്കില്‍ അതിലെ അംഗങ്ങള്‍ പങ്കിടുന്ന ലക്ഷ്യവും മാര്‍ഗവുംവേണം. ഈ തത്ത്വമൂല്യങ്ങളുടെ കാര്യത്തില്‍ നൈരന്തര്യമുള്ള ദേശീയസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ തുലോം വിരളമാണ്. കാരണം, ആളുകളെയും പ്രക്രിയകളെയും കൂട്ടിവിളക്കിയുള്ള നിരന്തര പ്രയോഗമില്ല. പ്രോജക്ട് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍പോലും വ്യക്തികളെ ആശ്രയിച്ചുള്ള പോക്കിലാണ്. അതുകൊണ്ടുതന്നെ അവ ഹ്രസ്വകാല ജയം മാത്രം നേടുന്നു. വ്യക്തിവൈഭവങ്ങളെ ആശ്രയിക്കുന്ന സിസ്റ്റംകൊണ്ട് പ്രയോജനം വ്യക്തികള്‍ക്കാണ്, സമൂഹത്തിനല്ല. കോമണ്‍വെല്‍ത്ത് ഗെയിംസ്- 2010 ചില വ്യക്തികളെയും കമ്പനികളെയും അവരുടെ സില്‍ബന്തികളെയും സമ്പന്നരാക്കും. ഇന്ത്യയെ ദരിദ്രമാക്കി നിര്‍ത്തും. അതാണ് പതിനൊന്നാം മണിക്കൂറിന്റെ രാഷ്ട്രീയം, എവിടെയും എക്കാലവും.

വിജു വി. നായര്‍
Courtesy: Madhyamam Daily

No comments:

Post a Comment